Pages

Tuesday, May 20, 2014

ഓർമ്മയിലെ രണ്ടാമത്തെ ബ്ളി ...

ഓർമ്മയിലെ രണ്ടാമത്തെ  ബ്ളി ...

ബ്ളി ((വരൻറെ കൂടെ വധുവിൻറെ വീട്ടിലേക്ക് സൽക്കാരത്തിന് പോക്ക് )

കല്യാണ ദിവസം പുതിയാപ്പിളയുടെ (വരൻറെ )കൂടെ , പുയ്യറ്റിയാരുടെ (വധു ) വീട്ടിലേക്ക് പോയാൽ അവിടെ വിളമ്പുന്ന കോളിൻറെ (ഭക്ഷണം)  അവസ്ഥ നോക്കി ഞങ്ങൾ വിലയിരുത്തുമായിരുന്നു പലപ്പോയും രണ്ടാമത്തെ ബ്ളി യുടെ സാധ്യത . അന്ന് അവിടെ ബിരിയാണി  മാത്രമാണ് വിളമ്പി യതെങ്കിൽ രണ്ടാമത്തെ ബ്ളി യുടെ സാധ്യത വളരെ കൂടുതലാണ് . അതല്ല ബിരിയാണിയുടെ കൂടെ കോഴി പൊരിച്ചതും , പഴങ്ങളും കൂടെ ഉണ്ടെങ്കിൽ രണ്ടാമത്തെ ബ്ളി ക്ക് പലപ്പോയും  സാധ്യത കുറവാണ് .  അന്നത്തെ ദിവസം വെറും ചായ മാത്രമായാലും സാരമില്ല രണ്ടാമത്തെ ബ്ളി വേണമേ എന്നായിരുന്നു  ഞങ്ങളന്ന്  ആഗ്രഹിച്ചിരുന്നത് . കല്യാണ ദിവസം പുതിയാപ്പിളയുടെ കൂടെ ചെറിയ കുട്ടികൾ മുതൽ , ഇടത്തരക്കാർ വരെ എണ്ണം നോക്കാതെ എല്ലാവരും  പോവുമെങ്കിൽ , രാണ്ടാമത്തെ ബ്ളിക്ക് തിരഞ്ഞെടുത്ത കുട്ടി പ്രായം വിട്ട് യുവത്ത്വത്തിലേക്ക് കടക്കുന്ന ആളുകളാണ് കൂടുതലും പോയിരുന്നത് .
കല്യാണ ദിവസം കഴിഞ്ഞ് രാണ്ടോ മൂന്നോ ദിവസത്തിന് ശേഷം രാത്രിയായിരികും രണ്ടാമത്തെ ബ്ളി . പുതിയാപ്പിളയും , വധുവിൻറെ ആങ്ങള (അളിയൻ ) ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ ആളുകളുടെയും വീട് കേറി ക്ഷണിക്കണമെന്നാണ് കണക്ക് .  തൊട്ടടുത്ത വീട്ടിലെ രണ്ട് വയസ്സ് പ്രായം കുറവുള്ള കുട്ടിയെ ക്ഷണിക്കാതെ തന്നെ തേടി രണ്ടാമത്തെ  ബ്ളി യുടെ   ക്ഷണം വന്നപ്പോൾ  ഞാനൊരു ആളായി എന്ന ഒരു തോന്നൽ പലപ്പോയും മനസ്സിലേക്ക് കടന്ന് വരുമായിരുന്നു . രണ്ടാമത്തെ ബ്ളി ദിവസം വൈക്കുന്നേരം മഗ്റിബ് നമസ്ക്കാര ശേഷം കുളിച്ചൊരുങ്ങി , തേച്ച് മിനുക്കിയ മുണ്ടും , കുപ്പായവും (ഷർട്ട് ) , ഒരു വാച്ചും , ധരിച്ച് , കൈയിൽ ഒരു ടവ്വലുമായി , മനസ്സിൽ ഞാനൊരു കാര്യക്കാരനായി എന്ന ഗമയോടെ പുതിയാപ്പിളയുടെ വീടിലെത്തും . മുഴുവനാളുകളും എത്തി കഴിഞ്ഞാൽ പിന്നെ ജീപ്പിൽ പുതിയാപ്പിളയുടെ കൂടെ പതിയറ്റിയാരുടെ വീട്ടിലേക്ക് പുറപ്പെടലായി. അൽപം മുതിർന്നവർ മുന്നിലത്തെ സീറ്റിൽ , പ്രായം അൽപ്പം കുറഞ്ഞവർ പിന്നിലുമിരുന്ന്  യാത്ര പുറപ്പെടും . കൂട്ടത്തിൽ അൽപ്പം കുരുത്തക്കേട്‌ കൈ മുതലായുള്ളവർ പലപ്പോയും ജീപ്പിന് പിന്നിൽ തൂങ്ങി നിന്നായിരിക്കും യാത്ര .
വധുവിൻറെ വീട്ടിലെത്തിയാൽ പിന്നെ എല്ലാരും നേരെ അറയിലേക്ക് . അറയിൽ തിക്കും തിരക്കും . അറയിൽ ഒരുക്കിയിട്ടുള്ള ഒരുക്കങ്ങളെ ക്കുറിച്ചുള്ള വിലയിരുത്തൽ . മധുരമിട്ട് തയ്യാറാക്കിയ പാനീയ വിതരണം നടത്തുന്നതിനിടക്ക് ഒരു വലിയ വട്ടയിൽ സിഗരറ്റ് വിതരണം . സിഗരിറ്റിനായുള്ള പിടി വലി . പലരും രണ്ടും മൂന്നും കൈക്കലാക്കി കീശയിലേക്ക്‌ തള്ളും . ഇതൊക്കെ കഴിഞ്ഞാൽ പിന്നെ ഭക്ഷണ സൽക്കാരം . പുതിയാപ്പിളയുടെ ആളുകൾ ആയത് കൊണ്ട് തന്നെ പ്രത്യേക പരിഗണ കിട്ടുമായിരുന്നു . ഉൽസാഹങ്ങലിലൊന്നും പങ്കെടുക്കാതെ നേരെ ഭക്ഷണം കഴിക്കാൻ ഇരിക്കാമെന്നതാണ് ആകർഷണം  . പലപ്പോയും ബിരിയാണി , കോഴി പൊരിച്ചത് , അല്ലെങ്കിൽ ബീഫ് പൊരിച്ചത് , പഴങ്ങൾ എന്നിവയായിരിക്കും ഭക്ഷണം . ബിരിയാണി ക്ക് ഉള്ളിൽ ഒരു കോഴി മുട്ടകൂടി ചില സൽക്കാരങ്ങളിൽ കിട്ടിയപ്പോൾ പലരും ആശ്ചര്യത്തോടെ യായിരുന്നു  വരവേറ്റത് . കോഴി മുട്ട കൂടി വെച്ച് ബിരിയാണി  വിളമ്പിയ ബ്ളി യെ അടി പൊളിബ്ളിയെന്ന് വിലയിരുത്തി പലപ്പോയും . ഭക്ഷം കഴിച്ച് കഴിഞ്ഞാൽ പിന്നെ ഓരോ ജീപ്പിലും വരുമ്പോൾ ഉണ്ടായിരുന്നവർ തിരിച്ചെത്തിയാൽ മടക്ക യാത്ര . എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാൽ അവിടെ ലഭിച്ച ഭക്ഷണത്തെ കുറിച്ചുള്ള , സ്വീകരണത്തെ കുറിച്ചുള്ള ഉമ്മാൻറെ അന്വേഷണം . വിവരിച്ച് കഴിഞ്ഞാൽ കേട്ട് നിൽക്കുന്ന ഉമമാൻറെ മുഖത്ത് സന്തോഷം .എൻറെ മകന് ഇന്നെങ്കിലും മനസ്സ് നിറച്ച് , വയറു നിറയെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം . പിറ്റേ ദിവസം അങ്ങാടിയിൽ ഫിതിന ബെഞ്ചിൽ ഇരുന്ന് തലേ ദിവസത്തെ ബ്ളി യെ കുറിച്ചുള്ള വിലയിരുത്തൽ ചർച്ച . എല്ലാമിന്ന് ഓർമ്മകൾ മാതം . മനസ്സിന് കുളിരേകുന്ന ഓർമ്മകൾ മാത്രം . 








Sunday, May 11, 2014

മരുക്കാട്ടിലെ വിധി .......



നേരം വെളുക്കാൻ ഇനി എത്ര സമയം കാത്തിരിക്കണം ......?? മമ്മാലിക്ക ക്ഷീണിച്ച കണ്ണുകൾ മുകളിലേക്കുയർത്തി. ഏകദേശം രാവിലെ ആറ് മണിയായിക്കാണുമെന്ന് അയാൾ കണക്കു കൂട്ടി . അങ്ങിനെയെങ്കിൽ ഓഫീസുകൾ പ്രവർത്തിച്ച്  തുടങ്ങാൻ ഇനി ഒരു മണിക്കൂർ കൂടി കാത്തിരുന്നാൽ മതി .ചുറ്റുപാടും വെറുതെയൊന്ന്  കണ്ണോടിച്ച് ശേഷം മമ്മാലിക്ക ഇരുമ്പ് ജാലികളിൽ തല ചാരി തളർന്ന് കിടന്നു .പുറത്ത് വെളിച്ചം വന്നു തുടങ്ങാൻ അയാൾ കൊതിച്ചു . ജയിലിനകത്ത്  ചുറ്റും യാതൊരു അല്ലലും കൂടാതെ കിടന്നുറങ്ങുന്ന നിരവധി കുറ്റവാളികളെ നോക്കി അയാൾ നെടുവീർപ്പിട്ടു . കൂടുതലും ഇറാനികളാണ് . കൊലപാതകികൾ , പെണ്‍വാണിഭക്കാർ, മയക്ക് മരുന്ന് വിൽപ്പനക്കാർ  അങ്ങിനെ പലതരത്തിലുള്ള കുറ്റവാളികൾ . സമയമറിയാൻ ഒരു മാർഗ്ഗവുമില്ല .ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ പുകിലുകളാണ് .എല്ലാം കണ്ടും കേട്ടും  ഭയന്ന് വിറച്ച് മമ്മാലിക്ക നന്നേ ക്ഷീണിച്ചിരുന്നു .
നാട്ടിൽ നിന്ന് പരിചയക്കാരനായ ഒരാൾ കൊണ്ട് വന്ന പ്രമേഹത്തിനുള്ള നാടാൻ ഗുളികകളുമായി  ദുബായിലുള്ള പെങ്ങൾ കദീജാനെ കാണാൻ ഇറങ്ങിയാതായിരുന്നു ഇന്നലെ  അയാൾ . വല്ലവരുടെയും പക്കൽ  കൊടുത്തയച്ചാൽ മതിയെന്ന് കദീജ പറഞ്ഞതാണ് . വേണ്ട അവളെ കണ്ടിട്ട് മാസങ്ങളായി . നേരിട്ട് കൊണ്ട് പോയി കൊടുക്കാം . പ്രമേഹം തനിക്ക് വലിയ ഭുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കദീജ വിളിച്ച് പറഞ്ഞപ്പോൾ അയാൾ തന്നെയാണ് വിലങ്ങാടുള്ള നാടൻ വൈദ്യൻറെ അടുത്ത്  തൻറെ മകനെ പറഞ്ഞയച്ച് ആ ഗുളിക വാങ്ങിച്ച് വരുത്തിയത് .
ഇരുപത്തി എട്ട് വർഷമായി അയാൾ ഖസബിൽ ഒരു ചെറിയ കട നടത്തി ജീവിച്ച് പോന്നു . മുതലാളി ആയില്ലെങ്കിലും വല്ലവൻറെയും തൊഴിലാളി ആവണ്ടല്ലോ എന്ന് കരുതിയത് കൊണ്ട് മാത്രമാണ്  വലിയ മെച്ചമൊന്നുമില്ലെങ്കിലും ഇത്രയും കാലം അയാൾ ഈ കടയുമായി മുന്നോട്ട് പോയത് . ഇഹ്റാമിൻറെ തുണി , ടൈഗർ ബാം ,തൊപ്പി , തസ്ബീഹ് മാല , തുടങ്ങിയ അല്ലറ ചില്ലറ സാധനങ്ങളാണ് അയാൾ കടയിൽ വിറ്റിരുന്നത് . അഞ്ചു നേരത്തെ നിസ്ക്കാരം ജമാഅത്തായി നിർവ്വഹിച്ച് ബാക്കി വരുന്ന സമയത്ത് മാത്രമേ ഇന്ന് വരെ അയാൾ കട തുറന്നിട്ടുള്ളൂ .
അന്നും ളുഹർ നിസ്ക്കാരം കഴിഞ്ഞാണ് ആ ഗുളികകളുമായി അയാൾ കടയും പൂട്ടി കദീജാനെ കാണാൻ ഒരു പരിചയക്കാരൻറെ വണ്ടിയിൽ ദുബായിലേക്ക് പുറപ്പെട്ടത്‌ . തിബത്ത് ചെക്ക് പോസ്റ്റിൽ സാധാരണ നടക്കാറുള്ള പരിശോധനകൾക്ക് ശേഷം വണ്ടിയിൽ കേറാൻ നോക്കിയ  സമയത്താണ് പ്രത്യേക പരിശോധനക്ക്  എന്ന പേരിൽ കുറച്ച് പോലീസുകാർ അയാളുടെ സഞ്ചി പരിശോധന നടത്തിയത് . ഗുളിക കണ്ടതോടെ പോലീസുകാർ ഇത് വല്ല നിരോതിധ  വസ്തുവുമാകെമെന്നും  വിശദമായി പരിശോധിക്കണമെന്നായി . പോലീസ് അയാളെയും കൂട്ടി നേരെ തൊട്ടടുത്ത പോലീസ് ഓഫീസിലേക്ക് . ഇത് അയൂർവേദ  മരുന്നാണെന്നും  ഞാൻ അത്തരക്കാരനല്ലെന്നും താണ്  , കേണ് , അയാൾ അപേക്ഷിച്ചു നോക്കി . ഇല്ല ഒരു ദയയും  ആരും കാണിക്കുന്നില്ല . തൻറെ സത്യസന്ധത യിൽ വിശ്വാസമർപ്പിച്ച് അയാള് ക്ഷമയോടെ ഇരുന്നു . മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഒരു തടിയൻ മിസ്‌രി മൂന്ന് കുപ്പികളിൽ വിവിധ നിറങ്ങളിലുള്ള ലായനിയുമായി അയാളുടെ അരികിലേക്ക് വന്നു . മൂന്ന് ഗുളികകൾ എടുത്ത് ലായനികളിൽ നിക്ഷേപിച്ചു . അൽപ്പ സമയം കാത്തിരുന്ന് ലായനികളുടെ നിറവ്യത്യാസം നിരീക്ഷ ശേഷം അയാൾ വിധി എഴുതി . ഈ ഗുളികകൾക്ക്  നിരോധിത  വിഭാഗത്തിൽ പെട്ട മയക്ക്‌ മരുന്നുമായി സാമ്യമുണ്ട് , ഇത് എത്രയും പെട്ടന്ന് വിശദ പരിശോധനക്ക് അബുദാബി യിലേക്ക് അയക്കണം . ഫലം വരുന്നത് വരെ ഇയാളെ റാസ്അൽഖൈമ ജയിലിലേക്ക് മാറ്റണം  ...!!
അങ്ങിനെയാണ് അയാൾ റാസ്അൽഖൈമ ജയിലിലെത്തുന്നത് . ഇന്ത്യയിൽ ഭീകരവാദികളെ കൊണ്ട് പോകുന്നത് പോലെയാണ് അയാളെ അവർ ജയിലിലേക്ക് കൊണ്ട് പോയത് .
പല്ല് വേദന സഹിക്കാൻ പറ്റാതെ ഒരു മൂലയിലിരുന്ന് കരയുന്ന ഒരു ഇറാനിയെ അയാൾ ശ്രദ്ധിച്ചു .അയാളുടെ കരച്ചിൽ കേൾക്കാൻ ആരുമില്ല . പുറത്ത് വെളിച്ചം കണ്ടു തുടങ്ങിയതോടെ ഇറാനി ഇരുമ്പ് അഴികൾ പിടിച്ച് കുലുക്കി ശബ്ദമുണ്ടാക്കി തുടങ്ങി . ശബ്ദം കേട്ട് ഒരു പോലിസ് കാരൻ ഇരുമ്പ് അഴികൾക്കരികിലേക്ക് വന്നു . കാര്യം അന്വേഷിച്ചു . ഇറാനി  പല്ല് വേദനക്കുള്ള ഗുളിക  ആവശ്യപ്പെടുന്നതിനിടക്ക് അയാൾ തൻറെ കാര്യം എന്തായി എന്ന് പോലിസ് കാരനോട് ചോദിച്ചു . ഇന്ന് വെള്ളിആഴ്ച്ച യാണെന്നും , ഇന്നും നാളെയും ഇവിടെ അവധി ആണെന്നും , മാറ്റന്നാളെ വല്ലതും നടക്കൂ എന്നും പറഞ്ഞ് പോലീസു കാരാൻ പോയി മറഞ്ഞു .
യാ അള്ളാ .. ഇനിയും രണ്ട് ദിവസം കൂടെ ഇതിനകത്തോ ..?? അയാൾ തളർന്ന് പോയി .
അവിടെ ഉള്ളവരൊക്കെ ഉണർന്ന് തുടങ്ങി . കുബ്ബൂസും , ചീസും , കട്ടൻ ചായയും കൊണ്ട് ഒരാൾ വന്നു . ഇറാനികൾ ഓടി ചാടി കുബ്ബൂസിനും , ചായക്കും വേണ്ടി അടി കൂടുന്നു .  ഭക്ഷണത്തോട് അയാൾക്ക്‌ വിരക്തി തോന്നി . ദിഖ്റും, സ്വലാത്തുമൊക്കെയായി അയാൾ സമയം തള്ളി നീക്കി . താൻ ചെയ്ത നല്ല കാര്യങ്ങളുടെ , നന്മയുടെ , ഫലം ശരിക്കും അനുഭവിച്ച മണിക്കൂറുകൾ . അയാൾ ചെയ്ത നല്ല കാര്യങ്ങൾ പലപ്പോയും അയാൾക്ക്‌ മനക്കരുത്ത്  നൽകി . ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല .. എനിക്ക് ഒരു വലിയ ആപത്ത്  ഒന്നും വരില്ലെന്ന് അയാളുടെ  മനസ്സ് മന്ത്രിച്ചു ..പുറത്ത്  എന്താണ് നടക്കുന്നത് ..?? എനിക്ക് വേണ്ടി വല്ലവരും അന്വേഷിക്കുന്നുണ്ടോ ..?? വല്ല ഇടപെടലുകളും നടക്കുന്നുണ്ടോ ..??  വീട്ടിലറിഞ്ഞാൽ എന്തായിരിക്കും സ്തിഥി . യാ അള്ളാഹ് നീ കാത്ത് രക്ഷിക്കണേ ...അയാളുടെ മനസ്സ് ആളി കത്തിക്കൊണ്ടിരുന്നു . ശരീരം നന്നേ ക്ഷീണിച്ചത് പോലെ അനുഭവപ്പെടുന്നു .
പലതും ചിന്തിച്ച് കൊണ്ട് മൂന്ന് ദിവസം അയാൾ കഴിച്ച് കൂട്ടി . മൂന്നാം ദിവസം പള്ളി മിനാരത്തിൽനിന്ന് മധുരമുള്ള ബാങ്കു വിളി കേട്ടാണ് അയാൾ മയക്കത്തിൽ നിന്നുണർന്നത് . ശരീരമാകെ ഞരമ്പുകൾ വലിഞ്ഞ് പൊട്ടുന്ന പോലെ വേദന . തളർന്ന കണ്ണുകൾ മേൽപ്പോട്ടുഴർത്തി അയാൾ പ്രാർഥനയിൽ മുഴുകി .തന്നെ രക്ഷിക്കാൻ വല്ല വാതിലും തുറക്കപ്പെടുമെന്ന പ്രതീക്ഷയോടെ അയാൾ പ്രാർഥനയിൽ മുഴുകി .
കുറെ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു . ഒരു പോലീസു കാരൻ അയാളുടെ അടുത്തേക് വന്നു . യാ അള്ളാ .. പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു . ഇതിലും വലിയ മറ്റേതോ ജയിലിലേക്കാണോ എന്നെ കൊണ്ട് പോകാനോരുങ്ങുന്നത് .അയാൾ മനസ്സിൽ പ്രാർത്ഥനയുമായി പോലീസു കാരൻറെ പിന്നാലെ നടന്നു .  പുറത്ത് എത്തിച്ച അയാളെ കൊണ്ട് പോയത് പോലിസ് ഹെഡ് ഓഫീസ് എന്ന ബോർഡു വെച്ച കെട്ടിടത്തിലെക്കാണ് .അവിടെ ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്നു തോന്നിക്കുന്ന ആൾ ഒരു കടലാസ് അയാൾക്ക്‌ നേരെ നീട്ടി . അറബി അറിയാവുന്നത് കൊണ്ട് തന്നെ അയാൾ പെട്ടന്ന് തന്നെ അത് വായിച്ചു . കുരുമുളകും , ഇഞ്ചിയും , തുടങ്ങി പേരറിയാത്ത ഒരു കൂട്ടം പച്ച മരുന്നുകൾ മാത്രം അടങ്ങിയ ഗുളികയാണ് ആ ഗുളിക എന്ന പരിശോതനാ ഫലം . ..!!
നിങ്ങൾക്ക് പുറത്ത് പോകാം .... കേട്ട പാടെ അയാൾ പുറത്തേക്ക് ഓടി . ബന്ധുക്കളും , സ്നേഹിതരുമായ നിരവധി ആളുകൾ അയാളെ സ്വീകരിക്കാനുണ്ടായിരുന്നു .. സ്വാതന്ത്രയത്തിൻറെ ശുദ്ധ വാഴു അയാൾ നീട്ടി വലിച്ച് ശ്വസിച്ചു . സ്വാതന്ത്ര്യത്തിൻറെ വലിയ വില മനസ്സിലാക്കിയാ അയാൾ പള്ളിയിൽ പോയി നാഥനെ സ്തുദിച്ച് പള്ളിയിൽ നിന്നിറങ്ങുമ്പോൾ നിറയെ മാലാഖമാർ പാറിക്കളിക്കുന്ന ഒരു സ്വർഗത്തിൽ എത്തിയ പോലെ മമ്മാലിക്കാക്കു തോന്നി .......